Thursday, March 9, 2017

ആഴിക്ക് നരബാധിച്ച പോലൊരുവന്‍

ആഴിക്ക് നരബാധിച്ച പോലൊരുവന്‍
........................................................................
"യെല്‍ദാ നീയെന്തറിഞ്ഞു" വൃദ്ധന്‍ ആ കറുത്ത പെണ്‍കുട്ടിയോട് ചോദിച്ചു.
അയാളുടെ കണ്ണുകളില്‍ ആദാര്‍ മാസം പതിന്നാലാം ദിവസത്തിലെ നിറനിലാവ് തെളിഞ്ഞുകിടന്നു.
മിനുസമുള്ള വെളുത്ത പഞ്ഞിനാരുകള്‍ പോലെ സമൃദ്ധമായി നീണ്ടു കിടക്കുന്ന താടിരോമങ്ങള്‍
ആ നാരുകള്‍ക്കുള്ളില്‍ നിന്നു അവ്രാം എന്ന അബ്രഹാം സ്നേഹത്തോടെ അവളെ നോക്കി. ഒളിച്ചേകണ്ടേ കളിച്ചുകൊണ്ട് ഇച്ചിക്ക് എന്ന ഇസഹാക്ക് "ഞാനന്ന് മലമുകളില്‍ വെച്ച് എന്‍റപ്പനാല്‍ കൊല്ലപ്പെട്ടില്ലെടി" എന്നവളെ കൊഞ്ഞനം കുത്തി.
നോഹയും എലിയാവും പിന്നെയും കടന്നുപോയ അനേകം പിതാമഹന്മാരും ഏറ്റവുമൊടുവില്‍ ലോകത്തെ രക്ഷിക്കാന്‍ വന്ന നല്ലിടയനും സാകൂതം അവളെ നോക്കി വെറുതെ തലയാട്ടിക്കൊണ്ടിരുന്നു.
ആ വൃദ്ധന്‍റെ നെറ്റിയില്‍ കാലം മൂന്നു തട്ടായി മടങ്ങിയൊതുങ്ങിക്കിടന്നു.
അയാളവളെ യെല്‍ദാ എന്നാണ് വിളിക്കുന്നതെങ്കില്‍ അവള്‍ക്ക് നിവൃത്തിയില്ല, സാബാ എന്നയാളെ അഭിസംബോധന ചെയ്തേ മതിയാകൂ.
"സാബാ, ഞാന്‍ ദുഃഖിതയാണ്."
വൃദ്ധന്‍ ചില നിമിഷങ്ങള്‍ ഒന്നും മിണ്ടിയില്ല. അവളെ ചുണ്ടുകള്‍ കൂര്‍പ്പിച്ചു നോക്കിയിരുന്നു.
"എന്‍റെ കുഞ്ഞേ, നീ ദുഃഖം എന്തെന്ന് അറിഞ്ഞിട്ടില്ല. ജീവിതം എന്തെന്ന് അനുഭവിച്ചിട്ടില്ല. കണ്ടിട്ട് പോലുമില്ല.
നിനക്ക് തണുക്കുന്നോ യെല്‍ദാ, ഇതാ ഈ വസ്ത്രം അണിയൂ, ചെമ്മരിയാടിന്‍റെ തോല് കൊണ്ട് ഞാന്‍ തന്നെ ഉണ്ടാക്കിയത്. നീയിപ്പോള്‍ അണിഞ്ഞിരിക്കുന്ന ചീനന്‍റെ കൃത്രിമത്തോല് പോലെയല്ലിത്.
ഈ തണുപ്പ് ഒന്നും തണുപ്പല്ല യെല്‍ദാ.."
"സാബാ, നിങ്ങളും സ്ഥിരം വയസ്സന്‍ കാരണവന്‍മാരുടെ സംസാരം തുടങ്ങുകയാണോ, ഞങ്ങളുടെ നാട്ടില്‍ അവരെപ്പഴും പറയും ഞങ്ങള്‍ ജീവിച്ച കാലത്തേ ബുദ്ധിമുട്ടുകള്‍ ഒന്നും നിങ്ങള്‍ ചെറിയ തലമുറക്കാര്‍ അറിയുന്നു പോലുമില്ല എന്നൊക്കെ, അക്കാലത്ത് വെളിച്ചമുണ്ടായിരുന്നില്ല, വെള്ളമുണ്ടായിരുന്നില്ല, അരിയില്ല , മണ്ണെണ്ണയില്ല ...സാബാ കേട്ടു മടുത്ത കഥകളാണ്.ദയവു ചെയ്ത്.........."
"അതെയോ ..യെല്‍ദാ ..നിങ്ങള്‍ ചെറുപ്പക്കാര്‍ക്ക് പ്രായമായവരുടെ കഥകള്‍ കേള്‍ക്കാന്‍ താല്‍പര്യമുണ്ടാവില്ല എന്നെനിക്ക് ഊഹിക്കാം. ഞാനും എന്‍റെ ചുറ്റും കൂടിയിരുന്ന ഓരോ ചെറുപ്രായക്കാരോടും പല കഥകള്‍ പറഞ്ഞു കൊടുക്കാന്‍ നോക്കി. തുടങ്ങും മുന്‍പേ അവസാനിപ്പിക്കേണ്ടി വന്നവ.
എന്നാല്‍ ഇപ്പോള്‍ ഞാന്‍ നിന്നോട് പറയുന്നത് നീ മുന്‍പൊരിക്കലും കേട്ടിട്ടുണ്ടാവില്ല.
ശ്രദ്ധിച്ചുകേള്‍ക്കൂ,...
നീ സ്ലൊവാക്കിയന്‍ മലനിരകള്‍ കണ്ടിട്ടുണ്ടോ, കേട്ടിട്ടെങ്കിലും ഉണ്ടോ ,ഇല്ലെങ്കില്‍ ലോകത്തെ ഏതു ചോദ്യത്തിനും ഉത്തരം തരുന്ന ഒരു "ടൈപ്പ്ദൈവം" ഉണ്ടല്ലോ. അവിടെ ചോദിച്ചു മനസ്സിലാക്കണം പിന്നീട്.
നീ നിന്‍റെ അമ്മയുടെ വയറ്റില്‍ ഒരു കോശമായി ഉരുവാകുന്നതിനുമൊക്കെ കാലങ്ങള്‍ക്ക് മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ ക്രിസ്തുവര്‍ഷം ആയിരത്തി തൊള്ളായിരത്തി മുപ്പത്തി ഒന്‍പതില്‍ , എനിക്ക് എട്ടു വയസ്സുള്ളപ്പോള്‍ നാസിപ്പട്ടാളം സ്ലൊവാക്കിയ എന്ന സ്ലോവാക് റിപബ്ലിക് വഴിയും തേര്‍വാഴ്ച നടത്തിത്തുടങ്ങിയ കാലം.
ജീവന്‍, ജീവന്‍ മാത്രമാണ് പ്രധാനം. ജീവനും കൊണ്ടോടുക എന്ന് നീ കേട്ടുകാണും യെല്‍ദാ...എന്നാല്‍ അക്ഷരാര്‍ഥത്തില്‍ അനുഭവിക്കുമ്പോഴേ എന്താണത് എന്ന് മനസ്സിലാവൂ.
ജനുവരിയിലെ ഒരു തെളിഞ്ഞ എന്നാല്‍ തണുപ്പുള്ള പ്രഭാതത്തില്‍ ഞാന്‍ എന്‍റെ അപ്പനോടും അമ്മയോടും അനിയന്മാര്‍ നാലുപേരോടുമൊപ്പം വിഗ്ലാസ് എന്ന താഴ്വാരഗ്രാമത്തിലെ കുഞ്ഞുവീടിന്‍റെ മുറ്റത്ത് പ്രഭാതഭക്ഷണത്തിനുള്ള ഒരുക്കങ്ങളില്‍ ആയിരുന്നു.
പച്ചപുല്ലു നിറഞ്ഞ മുറ്റത്ത്‌ പുഴകിവീണ വലിയൊരു മരത്തിന്‍റെ കടഭാഗം കൊണ്ടുണ്ടാക്കിയ മേശമേല്‍ റൊട്ടിയും താറാവുമുട്ടകളും കക്കിരിയും പച്ചിലകളും ചേര്‍ന്ന സലാഡും നിരന്നു കഴിഞ്ഞു.
ഒരു പെണ്‍കുഞ്ഞിനു വേണ്ടി ഏറെ കൊതിച്ച അപ്പന് വേണ്ടി മാത്രം അമ്മ അക്കാലത്ത് വീണ്ടും ഗര്‍ഭിണിയായിരുന്നു. ഞങ്ങളും കുഞ്ഞനുജത്തിക്ക് തലയില്‍ വെക്കാനുള്ള റെത്തിനു (wreath) വേണ്ടി പൂക്കള്‍ ഉണക്കി ശേഖരിച്ചു വെച്ചു.
ആ താഴ്‌വാരം എന്നത്തെയുമെന്ന പോലെ ശാന്തമായി കാറ്റിനോടും പൂക്കളോടും കിന്നാരം പറയുന്നത് മരം കൊണ്ടുണ്ടാക്കിയ വേലിക്കരുകില്‍ നിന്നുകൊണ്ട് ഞാന്‍ ആസ്വദിക്കവേ........
അശരീരി....അശരീരിയല്ല ശരീരമുള്ളവര്‍ തന്നെ..പക്ഷേ അവരെ കാണുന്നില്ല...ശബ്ദങ്ങള്‍ മാത്രം..
"യോ അവ് ..യോ അവ്... ഓടുക...ഓടുക..മലമുകളിലേക്ക് ജീവന്‍ വേണമെങ്കില്‍ ഓടുക..വേഗം വേഗം .."
എവിടെ അമ്മ , എവിടെ എന്‍റെ അനിയന്മാര്‍ , എവിടെ എന്‍റെ കുഞ്ഞിത്താറാവും പ്യൂ എന്ന പൂച്ചയും...
ആരെയും ഞാന്‍ കാണുന്നില്ല...കാണുന്നത് മുഴുവന്‍ കാറ്റുകളെയാണ്...ജീവന്‍ കയ്യില്‍ പിടിച്ചു കുതിക്കുന്ന കാറ്റുകള്‍....തട്ടിയും തടഞ്ഞും ഉരുണ്ടുവീണും പിടഞ്ഞെണീറ്റും കുതിക്കുന്ന കാറ്റുകളുടെ മുഖങ്ങള്‍ എനിക്ക് വ്യക്തമായില്ല. അല്ലെങ്കില്‍ കാറ്റുകള്‍ക്ക് മുഖങ്ങളുണ്ടായിരുന്നില്ല.
കാറ്റൊതുങ്ങുമ്പോള്‍ ഞാന്‍ മലമുകളില്‍ ആയിരുന്നു.
മലമുകളിലെ നിറം വെളുപ്പായിരുന്നു.
വെളുപ്പെന്നാല്‍ മഞ്ഞാണ്.
മഞ്ഞെന്നാല്‍ തണുപ്പാണ്.
തണുപ്പെന്നാല്‍ .. യെല്‍ദാ... വസ്ത്രമാണ്.
കയ്യിലാവശ്യത്തിനില്ലാത്തതും അതാണ്‌.
എനിക്ക് തണുത്തു,
എനിക്ക് വിശന്നു,
എനിക്ക് അമ്മയെ കാണണം.
എന്‍റെ ചുറ്റും വേറെയും ആളുകള്‍ ഉണ്ട്. അറിയുന്നവര്‍ തന്നെയാണ് കൂടുതലും, പക്ഷേ എന്‍റെ കുടുംബമില്ല. രണ്ടു മണിക്കൂര്‍ മുന്‍പേ ഞാന്‍ തലയില്‍ മേടി കരയിപ്പിച്ച ശീമോന്‍ എന്ന പ്രിയപ്പെട്ട അനുജനില്ല. ആരുമില്ല.
എന്തുചെയ്യണം എന്ന് കൂടിയാലോചിക്കുന്ന കുറെ മുതിര്‍ന്നവര്‍ക്കിടയില്‍ കൂനിക്കൂടി ഇരുന്നുകൊണ്ട് ഒഴുകുന്ന കണ്ണുനീര്‍ മഞ്ഞുകട്ടകളെ പോലെ കവിളുകളെ കൂടുതല്‍ മരവിപ്പിക്കുന്നു എന്ന് ഞാന്‍ കണ്ടെത്തി. കരയാന്‍ പോലും പിന്നെ എനിക്ക് ധൈര്യം വന്നില്ല.
ഒന്നരദിവസത്തിന് ശേഷം, വഴിയിലെവിടെയോ വീണു രക്തസ്രാവത്താല്‍ മരിച്ചുപോയ പോയ അമ്മയെ ഉപേക്ഷിക്കേണ്ടി വന്ന അപ്പന്‍, ഓരോരുത്തരെയായി അനിയന്മാരെയും പിന്നെ എന്നെയും കണ്ടെത്തി. ശീമോനെ മാത്രം ഒരിക്കലും കണ്ടുകിട്ടിയില്ല.
ആറു മാസം യെല്‍ദാ ..
ആറു മാസം മലമുകളില്‍ ഞാന്‍ കഴിഞ്ഞു. കീറിപ്പറിഞ്ഞ കാലുറകളോടെ , തണുത്തുമരവിച്ചുണങ്ങിയ റൊട്ടിക്കഷണങ്ങള്‍ അതും വല്ലപ്പോഴും കിട്ടുമ്പോള്‍ കഴിച്ച് , ചൂടുകായാന്‍ കൂട്ടിയ തീയിലേക്ക്, തിരിഞ്ഞിരിക്കുന്ന ശരീരഭാഗം പൊള്ളുകയും എതിര്‍ഭാഗം തണുത്തു മരവിക്കുകയും പതിവാക്കിക്കൊണ്ട്... നിനക്കറിയാമോ... അമിതമായ തണുപ്പും ഒരു തരം പൊള്ളലാണ്.
തീ കൂട്ടാന്‍ വേണ്ട വിറക് ഇല്ലാതെ വരുമ്പോള്‍ കൂനിപ്പിടിച്ചിരിക്കുന്ന കുട്ടികളുടെ ചന്തിയില്‍ അടിച്ച് വലിയവര്‍ എണീറ്റോടാന്‍ പറയും. ഒരേ നിലയില്‍ അങ്ങനെയിരുന്നാല്‍ ശരീരത്തിലെ രക്തയോട്ടം നിലച്ചുപോകും എന്ന് മുതിര്‍ന്നവര്‍ക്കേ അറിയൂ..ഞങ്ങള്‍ കുട്ടികള്‍ക്ക് പക്ഷേ അത് ശിക്ഷ പോലെയാണ് അന്നൊക്കെ അനുഭവപ്പെട്ടത്.
ഇന്നും മടിപിടിച്ച് ജീവിതം തീര്‍ന്നു പോയേ എന്ന് വിലപിക്കുന്ന മക്കളോട് ഓടുക, ജീവിതം ചൂടു പിടിക്കും വരെ ഓടുക എന്ന് ഞാന്‍ പറയുമ്പോള്‍ അവരും അത് ശിക്ഷയായി തന്നെയാണ്‌ കണക്കാക്കുന്നത്. നിന്നെ പോലെ തന്നെ യെല്‍ദാ...
പിന്നീട് കാലം കലമാനിനെ പോലെ എന്നെ നിറുത്താതെ ഓടിച്ചു. കാടും നാടും മാറി മാറി എനിക്കോടിയൊളിക്കാനുള്ള ഇടങ്ങള്‍ മാത്രമായി. എട്ടുപത്തു വര്‍ഷത്തെ ഓട്ടത്തിന് ശേഷം ഒരു കപ്പലില്‍ കയറി വാഗ്ദത്തനാട്ടിലേക്ക് പുറപ്പെടാന്‍ എന്‍റെ കുടുംബത്തില്‍ നിന്നു ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ലെബനോന്‍ തുറമുഖത്ത് ആ കപ്പല്‍ എത്തിയപ്പോള്‍ കപ്പലില്‍ ഉണ്ടായിരുന്ന തടിച്ച സ്ത്രീകളെ തങ്ങള്‍ക്ക് തരൂ, പകരം ലെബനോനില്‍ നിന്ന് എത്ര സുഗന്ധദ്രവ്യങ്ങള്‍ വേണമെങ്കിലും വിലയായി കൊണ്ടുപോകൂ എന്ന് ലെബനോന്‍കാര്‍ ആര്‍ത്തു വിളിച്ചിരുന്ന കാഴ്ച ഇന്നും എന്‍റെ മനസ്സിലുണ്ട് ..
അവര്‍ക്ക് എപ്പോഴും തടിച്ച മാറിടവും നിതംബവുമുള്ള സ്ത്രീകളോട് ആയിരുന്നു പ്രിയം ..ഇന്നും ...
യെല്‍ദാ... എന്‍റെ കഥ തീരുകയല്ല...തുടങ്ങുന്നേ ഉള്ളൂ...നിനക്ക് ക്ഷമയില്ല എന്നറിയാം..നിന്‍റെ ദുഃഖത്തെ കുറച്ചു കാണുകയല്ല..നിനക്ക് കുറച്ചുകാലത്തേക്ക് പുത്രന്മാരെ പിരിഞ്ഞിരിക്കുന്നതിലുള്ള ദുഃഖം എനിക്ക് മനസ്സിലാവും..പക്ഷേ ഓര്‍ക്കുക.ഇതും കടന്നുപോകും. അനുഭവിക്കാന്‍ വിധിക്കപ്പെട്ട സങ്കടങ്ങള്‍ ഏറ്റവും ചെറിയ തോതില്‍ അനുഭവിച്ചു തീര്‍ക്കാന്‍ കഴിയുന്നവര്‍ ഭാഗ്യവാന്‍മാരാണ്. അത്ര മാത്രം നീയറിയുക.
യെല്‍ദാ എന്ന് വിളിക്കപ്പെട്ട ദ്രാവിഡവംശജയായ പെണ്‍കുട്ടി തലയുയര്‍ത്തി നോക്കി. അവളുടെ കണ്ണുകളില്‍ ദുഃഖം ഇല്ലായിരുന്നു. വിസ്മയം കൊണ്ടവളുടെ ചുണ്ടുകള്‍ പിളര്‍ന്നിരുന്നു.
മുന്നില്‍ അവള്‍ കണ്ടത് സാബ എന്നവള്‍ വിളിച്ച വൃദ്ധനെയല്ല.
യോ അവിനെ.....
ആഴിക്ക് നര ബാധിച്ച പോലൊരുവനെ...

No comments:

Post a Comment